ജയലളിതയുടെ ചികിത്സയിൽ ഒരിക്കലും ഇടപെട്ടിട്ടില്ല’; അന്വേഷണം നേരിടാൻ തയ്യാറാണെന്ന് ശശികല
ചെന്നൈ: ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന അന്വേഷണ റിപ്പോർട്ടിലെ ആരോപണങ്ങൾ തള്ളി അണ്ണാ ഡിഎംകെ മുൻ നേതാവ് വികെ ശശികല. അറുമുഖസാമി അന്വേഷണ സമിതിയുടെ റിപ്പോർട്ടിൽ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും നിഷേധിക്കുന്നതായി ശശികല പറഞ്ഞു. ജയലളിതയുടെ ചികിത്സയിൽ ഒരിക്കലും താൻ ഇടപെട്ടിട്ടില്ലെന്ന് ശശികല പറയുന്നു. ഇക്കാര്യത്തിൽ അന്വേഷണം നേരിടാൻ തയ്യാറാണ്. ജയലളിതയെ വിദേശചികിത്സക്ക് കൊണ്ടുപോകുന്നത് തടഞ്ഞിട്ടില്ല. ചികിത്സയുടെ കാര്യങ്ങളെല്ലാം മെഡിക്കൽ സംഘത്തിന്റെ കൂട്ടായ തീരുമാനമായിരുന്നുവെന്നും ശശികല പറഞ്ഞു.തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ പരിശോധിച്ച അറുമുഖസ്വാമി കമ്മീഷൻ റിപ്പോർട്ടിൽ ശശികലയ്ക്കെതിരെ കണ്ടെത്തലുകൾ ഉണ്ടായിരുന്നു. ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷൻ റിപ്പോര്‍ട്ടില്‍ പറയുന്നു. 2012 മുതൽ ജയലളിതയും ശശികലയും നല്ല ബന്ധത്തിലായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2016 സെപ്റ്റംബർ 22ന് ജയലളിതയെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷമുള്ള കാര്യങ്ങൾ എല്ലാം രഹസ്യമാക്കി വച്ചു. ഗുരുതര ഹൃദ്രോഗമുണ്ടായിരുന്ന ജയലളിതയ്ക്ക് അമേരിക്കയിലുള്ള ഡോക്ടർമാർ നിര്‍ദ്ദേശിച്ച ചികിത്സ ലഭ്യമാക്കിയില്ല. ചികിത്സാ കാലയളവിനിടെ എയിംസിലെ മെഡിക്കൽ സംഘം അപ്പോളോ ആശുപത്രി സന്ദർശിച്ചെങ്കിലും ജയലളിതയ്ക്ക് ശരിയായ ചികിത്സ ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.












