ഗവർണറുടെ രീതി തികഞ്ഞ ഫാസിസ്റ്റ് രീതിയെന്ന് എം വി ഗോവിന്ദൻ; രാജ്ഭവനിലേക്ക് കെയുഡബ്ല്യുജെ മാർച്ച്
വാർത്താസമ്മേളനത്തിൽ നിന്ന് മാധ്യമങ്ങളെ പുറത്താക്കിയ ഗവര്ണരുടെ രീതി തികഞ്ഞ ഫാസിസ്റ്റ് രീതി എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഈ നീക്കത്തെ പ്രതിരോധിക്കുക തന്നെ സിപിഐഎം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങളെയും സർക്കാരിനെയും ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന ആഗ്രഹിക്കുന്നുവെങ്കിൽ അത് നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് മുമ്പും ഇതേ നിലപാട് ഗവർണർ സ്വീകരിച്ചിട്ടുണ്ട്. വിമർശിക്കുന്നവരെയൊക്കെ കേഡർ എന്ന് പറയുന്നു. ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാവാത്ത നിലപാടാണ് ഇത് എന്നും ഒരു വിഭാഗത്തെ പുറത്താക്കുമ്പോൾ മറു വിഭാഗം ആലോചിക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.സംഭവത്തിൽ പ്രതിഷേധം അറിയിച്ച് രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് കേരള പത്രപ്രവർത്തക യൂണിയൻ. വാർത്താസമ്മേളനത്തിൽ നിന്ന് ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കിയ ഗവർണറുടെ നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്ന് പത്രപ്രവർത്തക യൂണിയൻ പ്രസിഡന്റ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും പറഞ്ഞു. ഗവർണർ എന്ന ഭരണഘടന പദവിയുടെ അന്തസ്സിനെ കൂടി അപമാനിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാനെന്നും, ഗവർണർ തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.












