പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും; ബഫർ സോണും കെ റെയിലും മുഖ്യ ചർച്ചയായേക്കും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച്ച ഇന്ന് നടത്തും. രാവിലെ 10:30 യ്ക്ക് പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച്ച. കൂടിക്കാഴ്ചയിൽ ചീഫ് സെക്രട്ടറി വി പി ജോയിയും പങ്കെടുക്കും. ബഫര്‍ സോണ്‍, സംസ്ഥാനത്തിന്റെ വായ്പ പരിധി, സില്‍വര്‍ലൈന്‍ തുടങ്ങിയ വിഷയങ്ങള്‍ കുടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കുമെന്നാണ് റിപ്പോർട്ട്. സിപിഐഎം പിബി യോഗത്തില്‍ പങ്കെടുക്കുന്നതിനായി കണ്ണൂരില്‍ നിന്നും ഇന്നലെയാണ് മുഖ്യമന്ത്രി ഡല്‍ഹിയിലെത്തിയത്. കൂടിക്കാഴ്ചയിൽ കെ-റയിൽ വിഷയവും ഉണ്ടാകും. കെ റെയിൽ അനുമതിക്കായി നേരത്തെയും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടിരുന്നു. സാങ്കേതിക തടസങ്ങൾ മാറ്റിയാൽ പദ്ധതിക്ക് അനുമതി ലഭിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയതായി നേരത്തെ മുഖ്യമന്ത്രി അറിയിച്ചിരുന്നു. പക്ഷെ ഡിപി ആർ, ഭൂമിയേറ്റെടുക്കൽ തുടങ്ങിയ വിഷയങ്ങളിലെ അവ്യക്തത ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ് റെയിൽ മന്ത്രാലയം പാർലമെന്‍റ് സമ്മേളനത്തിൽ വ്യക്തമാക്കിയത്. അതുപോലെ മറ്റൊരു വിഷയമായ ബഫര്‍ സോണില്‍ നിരവധി പ്രതിഷേധങ്ങളാണ് നടക്കുന്നത്. എന്നാല്‍ വിഷയത്തില്‍ തെറ്റിദ്ധാരണ പരത്താന്‍ ചിലര്‍ ശ്രമിക്കുകയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഈ വിഷയത്തില്‍ സംസ്ഥാനത്തിന്റെ ആശങ്ക മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തും. ജനുവരി 11 ന് സുപ്രീം കോടതി കേസ് പരിഗണിക്കും മുമ്പ് ഫീല്‍ഡ് സര്‍വേ നടത്തി റിപ്പോര്‍ട്ടുകള്‍ പുതുക്കി നല്‍കണമെന്നതാണ് സര്‍ക്കാരിന് മുന്നിലെ വെല്ലുവിളി.












