എട്ട് ബില്ലുകളിൽ ഗവർണ്ണർ ഒപ്പിടുന്നില്ല . ഗവർണർക്കെതിരെ കേരളം സുപ്രീം കോടതിയില്‍
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍. സർക്കാർ സമർപ്പിച്ച ബില്ലുകള്‍ ഒപ്പിടാന്‍ വൈകുന്നു എന്ന് ചൂണ്ടിക്കാട്ടി ഭരണഘടനയുടെ 32-ാം അനുഛേദ പ്രകാരം റിട്ട് ഹർജിയാണ് നല്‍കിയിരിക്കുന്നത്. ബില്ലുകളില്‍ ഒപ്പിടാന്‍ വൈകുന്നതിനാല്‍ സർക്കാരിന്റെ പ്രവർത്തനങ്ങൾ തടസപ്പെടുന്നതായും ഹർജിയില്‍ ആരോപണമുണ്ട്. എട്ട് ബില്ലുകള്‍ ചൂണ്ടിക്കാണിച്ച് സമർപ്പിരിക്കുന്ന ഹർജിയില്‍ ഗവർണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്നും സർക്കാർ വ്യക്തമാക്കുന്നു. ബില്ലുകളിൽ സമയബന്ധിതമായി തീരുമാനം എടുക്കാൻ ഗവർണർക്ക് നിർദേശം നൽകണമെന്ന് സർക്കാർ ഹർജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എത്രയും വേഗം തന്നെ ഹർജി പരിഗണിക്കണമെന്ന ആവശ്യം സർക്കാർ കോടതിയില്‍ ഉന്നയിച്ചേക്കും. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവർണർ ഒപ്പിടാന്‍ തയാറാകാത്തത് സംബന്ധിച്ച് സുപ്രീം കോടതിയെ സമീപിക്കുന്നതിനായി സർക്കാർ നേരത്തെ തന്നെ നിയമോപദേശം തേടിയിരുന്നു.












