പരീക്ഷാഹാളിൽ ശിരോവസ്ത്രത്തിന് കർണാടക സർക്കാർ വീണ്ടും വിലക്ക് ഏർപ്പെടുത്തി
ബംഗളൂരു: പരീക്ഷകളില്‍ ശിരോവസ്ത്രത്തിന് കര്‍ണാടക സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബിനു നിരോധനം ഉണ്ടെങ്കിലും സര്‍ക്കാര്‍ നടത്തുന്ന പരീക്ഷകളില്‍ ശിരോവസ്ത്രം ധരിക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാൽ പുതിയ ഉത്തരവിലൂടെ എല്ലാത്തരം ശിരോവസ്ത്രങ്ങൾക്കും പരീക്ഷകേന്ദ്രങ്ങളിൽ നിരോധനം ഉണ്ടാകും. കർണാടക എക്സാമിനേഷൻ അതോറിറ്റി റിക്രൂട്ട്മെന്റ് പരീക്ഷകൾക്ക് ഈ നിരോധനം ബാധകമാകും. വിദ്യാർത്ഥികൾ ഏതെങ്കിലും തരത്തിലുള്ള ശിരോവസ്ത്രം ധരിക്കുന്നതിനാണ് വിലക്ക്. എന്നിരുന്നാലും, വലതുപക്ഷ സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന്, പരീക്ഷാ നടത്തിപ്പ് ഏജൻസി പരീക്ഷാ സമയത്ത് താലിമാലയും വിരലിൽ അണിയുന്ന മോതിരങ്ങളും അനുവദിച്ചു. കെഇഎ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, പരീക്ഷാ ഹാളിൽ “തലയോ വായയോ ചെവിയോ മറയ്ക്കുന്ന ഏതെങ്കിലും വസ്ത്രമോ തൊപ്പിയോ” ധരിക്കുന്നത് ഇനി മുതൽ നിരോധിച്ചിരിക്കുന്നു. പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ഉത്തരവിൽ കൂട്ടിച്ചേർത്തു. നവംബർ 18, 19 തീയതികളിൽ സംസ്ഥാനത്തുടനീളം നടക്കാനിരിക്കുന്ന വിവിധ ബോർഡ്, റിക്രൂട്ട്മെന്റ് പരീക്ഷകൾക്ക് മുന്നോടിയായാണ് കെഇഎയുടെ പ്രഖ്യാപനം.












