രഹന ഫാത്തിമയെ ഇന്ന് പത്തനംതിട്ട സി.ജെ.എം കോടതിയിൽ ഹാജരാക്കും
കൊച്ചി: അയ്യപ്പ ഭക്തരുടെ വികാരം വ്രണപ്പെടുത്തിയെന്നാണ് കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റും നടിയുമായ രഹന ഫാത്തിമയെ ഇന്ന് പത്തനംതിട്ട സി.ജെ.എം കോടതിയിൽ ഹാജരാക്കും. രഹനയെ കസ്റ്റഡിയില്‍ വിടണമെന്ന പൊലീസിന്റെ അപേക്ഷയിൽ കോടതി വാദം കേൾക്കും.
കഴിഞ്ഞ ദിവസം, പത്തനംതിട്ട പൊലീസാണ് രഹനയെ കൊച്ചിയിലെത്തി അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ രഹന ഫാത്തിമ ഫേസ്ബുക്കിലിട്ട പോസ്റ്റിനെതിരെ ബിജെപി കഴിഞ്ഞ മാസം 20 ന് പരാതി നല്‍കിയിരുന്നു. പത്തനംതിട്ട ടൗൺ സി ഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് രഹനയെ അറസ്റ്റ് ചെയ്തത്.
തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്ന സമയത്ത് ആന്ധ്രയിൽ നിന്നുള്ള മാധ്യമ പ്രവര്‍ത്തകയ്ക്കൊപ്പം ദര്‍ശനം നടത്താന്‍ രഹന ഫാത്തിമ ശ്രമിച്ചിരുന്നു. ഇവര്‍ക്ക് പൊലീസ് സംരക്ഷണമൊരുക്കിയതിനെതിരെ രൂക്ഷ പ്രതിഷേധം ഉയര്‍ന്നിരുന്നു. പൊലീസ് കനത്ത സുരക്ഷയൊരുക്കിയെങ്കിലും അയ്യപ്പഭക്തരുടെ കടുത്ത പ്രതിഷേധത്തെത്തുടർന്ന് നടപ്പന്തലില്‍ നിന്ന് മടങ്ങുകയായിരുന്നു.
രഹനയുടെ പോസ്റ്റുകള്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന ബിജെപി നേതാവ് ആർ രാധാകൃഷ്ണ മേനോന്റെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. അറസ്റ്റിന് പിന്നാലെ ബിഎസ്എന്‍എല്‍ ജീവനക്കാരിയായിരുന്ന രഹന ഫാത്തിമയെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തതിരുന്നു. ബിഎസ്എൻഎൽ പാലാരിവട്ടം ഓഫീസിൽ ടെലികോം ടെക്നിഷൻ ആയിരുന്ന രഹനയെ അന്വേഷണ വിധേയമാണ് സസ്പെന്റ് ചെയ്തിരിക്കുന്നത്.