തിരുവനന്തപുരത്ത് ഫ്‌ളാറ്റ് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് നാല് പേര്‍ മരിച്ചു
തിരുവനന്തപുരം: ഫ്‌ളാറ്റ് നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞുവീണ് നാലുപേര്‍ മരിച്ചു. പാങ്ങപ്പാറയിലാണ് സംഭവം. രണ്ടുപേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് പുറത്തെടുക്കാന്‍ കഴിഞ്ഞത്. രണ്ട് മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ജെ.സി.ബി അടക്കമുള്ളവ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. തിങ്കളാഴ്ച വൈകീട്ടാണ് അപകടം. ഫ്‌ളാറ്റ് നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് സംരക്ഷണഭിത്തി കെട്ടാന്‍ ശ്രമിക്കുന്നതിനിടെ തൊഴിലാളികളുടെ മുകളിലേക്ക് വളരെ ഉയരത്തില്‍നിന്ന് മണ്ണിടിഞ്ഞുവീഴുകയായിരുന്നു . അഞ്ചുപേര്‍ മണ്ണിനടിയില്‍പ്പെട്ടു. ഇതില്‍ ഒരാളെ ഉടന്‍ രക്ഷപെടുത്തി ആസ്പത്രിയിലേക്ക് മാറ്റി. വേങ്ങോട് സ്വദേശി സുദര്‍ശനെയാണ് രക്ഷപെടുത്താന്‍ കഴിഞ്ഞത്. ഇനിയും കണ്ടെത്താനുള്ളവരില്‍ ഒരാള്‍ മലയാളിയാണെന്ന് സൂചനയുണ്ട്. തിരുവനന്തപുരം വേങ്ങോട് സ്വദേശി ഉണ്ണികൃഷ്ണന്‍, ബിഹാര്‍ സ്വദേശി ഹരണ്‍ ബര്‍മന്‍, ഭോജന്‍, സഫന്‍ എന്നിവരാണ് മരിച്ചത്.
പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. സിറ്റി പോലീസ് കമ്മീഷണര്‍ അടക്കമുള്ള ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്.














