കന്നുകാലി കശാപ്പ് നിയന്ത്രണം: കേന്ദ്ര വിജ്ഞാപനത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കി
തിരുവനന്തപുരം: കന്നുകാലി കശാപ്പിന് കേന്ദ്ര സർക്കാര്‍ ഏർപ്പെടുത്തിയ നിയന്ത്രണത്തിനെതിരെയുള്ള പ്രമേയം കേരള നിയമസഭ വോട്ടെടുപ്പില്ലാതെ പാസാക്കി. വിജ്ഞാപനത്തിന് പിന്നിൽ ഗോവധ നിരോധനമെന്ന രഹസ്യ അജണ്ടയുണ്ടെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഒരു വർഷം 15 ലക്ഷത്തോളം കന്നുകാലികളാണ് സംസ്ഥാനത്ത് വരുന്നത്. മറ്റു സംസ്ഥാനത്തെ കന്നുകാലികളാണ് വർഷം തോറും കേരളത്തിലേക്ക് വരുന്നത്. കേന്ദ്ര വിജ്ഞാപനം വന്നതോടെ ഇത് തടസപ്പെട്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തെ ബി.ജെ.പിയുടെ ഏക എം.എൽ.എ ഒ.രാജഗോപാൽ എതിർത്തിരുന്നു . അതേസമയം, ചർച്ചയെ എതിർത്തു കേരള കോൺഗ്രസ് (എം) നേതാവ് കെ.എം. മാണി രംഗത്തെത്തി. കേരളത്തിനു ബാധകമാകാത്ത വിഷയമെന്തിനാണ് ചർച്ച ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയം സഭ ചർച്ച ചെയ്യേണ്ടതില്ലെന്നും മാണി പറഞ്ഞു. മനുഷ്യർക്ക് ബീഫ് കഴിക്കാനാവില്ലെന്ന് മാത്രമല്ല, മൃഗശാലയിൽ മൃഗങ്ങൾക്കു പോലും ഭക്ഷണം ലഭിക്കാത്ത സാഹചര്യം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.













