കൊച്ചി മെട്രോ പ്രധാന മന്ത്രി നരേന്ദ്ര മോദി നാടിനു സമര്‍പ്പിച്ചു
കൊച്ചി: കൊച്ചി മെട്രോ പ്രധാന മന്ത്രി നരേന്ദ്ര മോദി നാടിനു സമര്‍പ്പിച്ചു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിനു മുന്നില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നാടിനെ സാക്ഷിയാക്കി മോദി മെട്രോയുടെ ഉദ്ഘാടനം നിര്‍വഹിച്ചു
കൊച്ചിക്ക് മികച്ച ദിനങ്ങള്‍ വരാനിരിക്കുന്നേ ഉള്ളു എന്ന് മെട്രോ ഉദ്ഘാടനം ചെയ്തുകൊണ്ട് മോദി പറഞ്ഞു. കേരളത്തിന്റെ അഭിമാന പദ്ധതിയുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നതില്‍ സന്തോഷമുണ്ട്. കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്ല്യ പങ്കാളിത്തമുള്ള പദ്ധതിയില്‍ ഇതുവരെ 2000 കോടി രൂപ ചിലവഴിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്കും ഭിന്നലിംഗക്കാര്‍ക്കും പ്രത്യേക പരിഗണന നല്കിയ മെട്രോയെ മോദി അഭിനന്ദിച്ചു.
ഉദ്ഘാനടത്തിനു ശേഷം പാലാരിവട്ടം മുതല്‍ പത്തടിപ്പാലം വരെയും തിരിച്ചും പ്രധാന മന്ത്രിയും സംഘവും യാത്ര ചെയ്തു. മെട്രോ യാത്രയ്ക്ക് ഉപയോഗിക്കാനുള്ള കൊച്ചി വണ്‍ സ്മാര്‍ട് കാര്‍ഡ് കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു പുറത്തിറക്കി. മെട്രോയുടെ മൊബൈല്‍ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയനും പുറത്തിറക്കി.
മെട്രോയുടെ ഉദ്ഘാടനം പ്രധാന മന്ത്രി മോദി തന്നെ നിര്‍വഹിക്കണമെന്നത് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. വികസനകാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് പോസിറ്റീവ് സമീപനമാണുള്ളത്. കേരളത്തിന്റെ വരുംകാല വികസന പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്രത്തിന്റെ സഹായം ആവശ്യമാണെന്നും പിണറായി പറഞ്ഞു.
ഗവർണർ ജസ്റ്റിസ് പി.സദാശിവം, ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ, മന്ത്രി തോമസ് ചാണ്ടി, കെ.വി.തോമസ് എംപി, മേയർ സൗമിനി ജയിൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.













