ഇന്ത്യ-ചൈന ബന്ധം സംഘര്‍ഷത്തില്‍ . ടിബറ്റ് പ്രവേശനകവാടം നാഥുല ചുരം ചൈന അടച്ചു.
ന്യൂഡൽഹി : ഇന്ത്യന്‍ സൈന്യം അതിക്രമിച്ചുകടന്നുവെന്ന് ആരോപിച്ച് ടിബറ്റിലേക്കുള്ള പ്രവേശന കവാടം ചൈന അടച്ചു. ഇതോടെ കൈലാസ് മാനസസരോവര്‍ തീര്‍ഥയാത്ര പൂര്‍ണമായും തടസപ്പെട്ടു. അമേരിക്കയില്‍ ട്രംപ് മോദി കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുൻപാണ് സിക്കിം അതിര്‍ത്തിയിലൂടെ ചൈനീസ് പട്ടാളം ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചത്. ഇന്ത്യ നടത്തിയ പ്രതിരോധത്തില്‍ ചൈനയുടെ ശ്രമം പരാജയപ്പെട്ടിരുന്നു. എന്നാല്‍ അതിക്രമിച്ചുകടന്നത് ഇന്ത്യന്‍ സൈനികരാണെന്നാണ് ചൈനയുടെ ആരോപണം. ഇതിന് പിന്നാലെ, ടിബറ്റിലേക്കുള്ള പ്രവേശനകവാടമായ നാഥുല ചുരം ചൈന അടച്ചു. ഇന്ത്യയുടെ അതിക്രമത്തെക്കുറിച്ച് നയതന്ത്രതലത്തിലും പ്രതിഷേധം അറിയിച്ചുവെന്ന് ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു.
കൈലാസ് മനസസരോവര്‍ തീര്‍ഥയാത്രയ്ക്ക് അനുമതി നിഷേധിച്ച ചൈനീസ് നടപടിയില്‍ നയതന്ത്രതലത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് നടപടി. അതിക്രമിച്ചെത്തിയ ഇന്ത്യന്‍ സൈന്യം എത്രയും പെട്ടെന്ന് പിന്മാറണമെന്നാണ് ചൈനയുടെ മുന്നറിയിപ്പ്. എന്നാല്‍, അതിര്‍ത്തി കടന്നിട്ടില്ലെന്നും നിയന്ത്രണ രേഖമാറികടന്ന ചൈനീസ് പട്ടാളത്തെ പ്രതിരോധിക്കുകയായിരുന്നെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു.













