ശബരിമല. കേന്ദ്രം നൽകിയത് 21.648 കോടി മാത്രമെന്ന് കടകംപള്ളി സുരേന്ദ്രൻ
സ്പിരിച്വല്‍ സര്‍ക്യൂട്ട് പ്രോജക്ട് എന്ന നിലയില്‍ 2016 ലാണ് 99.98 കോടി രൂപ കേന്ദ്രത്തിന്റെ ടൂറിസം മന്ത്രാലയം സംസ്ഥാനത്ത് ശബരിമലക്കും അനുബന്ധ വികസന പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി അനുവദിച്ചത്. ഇതില്‍ 21.648 കോടി മാത്രമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. ഈ പ്രവൃത്തികള്‍ 36 മാസം കൊണ്ടാണ് പൂര്‍ത്തീകരിക്കേണ്ടത് എന്നാണ് വ്യവസ്ഥ. ഇതുപ്രകാരം 2019 ജൂലൈ മാസത്തിനുള്ളില്‍ പദ്ധതികള്‍ പൂര്‍ത്തീകരിച്ചാല്‍ മതിയാകും.
സ്പിരിച്വല്‍ സര്‍ക്യൂട്ട് പ്രോജക്ട് പ്രകാരം പമ്പയില്‍ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിനായി 20 കോടിയാണ് അനുവദിച്ചത്. എന്നാല്‍ മതിയായ ശേഷിയില്‍ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിന് 65 കോടി രൂപ ചിലവ് വരും. 20 കോടിക്ക് നിര്‍മാണം നടത്താന്‍ സാധിക്കാത്തതിനാല്‍ 20 കോടിയോടൊപ്പം കിഫ്ബിയില്‍ നിന്നും 45 കോടി കൂടി ഉപയോഗിച്ച് പദ്ധതി നടപ്പാക്കാനാണ് തീരുമാനിച്ചത്.
ശബരിമലയിലെ നിര്‍മ്മാണ പ്രവ്ര്ത്തനങ്ങള് ഉള്‍പ്പടെയുള്ള ശബരിമല മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കുന്നതിന് ബഹു:ഹൈക്കോടതി നിയോഗിച്ച ഹൈപ്പവര്‍ കമ്മിറ്റിയാണ് സ്വദേശി ദര്ശന് പദ്ധതി പ്രകാരമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കേണ്ടത്. ഹൈപ്പവര്‍ കമ്മിറ്റിയുടെ കീഴില്‍ ഒരു ടെക്നിക്കല്‍ കമ്മറ്റിയുണ്ട്. ഈ കമ്മിറ്റിയാണ് പദ്ധതികള്‍ക്ക് സാങ്കേതിക അനുമതി നല്‍കേണ്ടത്. കര്‍ശന പരിശോധനകളും മാനദണ്ഡങ്ങളും പാലിച്ച് മാത്രമേ ഈ കമ്മിറ്റി പ്രവൃത്തികള്‍ക്ക് സാങ്കേതിക അനുമതി നല്‍കുകയുള്ളൂ. ആയത് മൂലവും പദ്ധതി നിര്‍വഹണത്തില്‍ കാലതാമസം നേരിട്ടിട്ടുണ്ട്. അതായത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡോ സര്‍ക്കാരോ നേരിട്ടല്ല ഈ പ്രവൃത്തികള്‍ നടത്തുന്നത്.
നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേറ്റീവ് അതോറിറ്റിയുടേയും പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെയും ശബരിമലയുമായി ബന്ധപ്പെട്ട് ബഹു: സുപ്രീംകോടതി നിയമിച്ച എംപവേഡ് കമ്മിറ്റിയുടെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു മാത്രമേ പദ്ധതിയുടെ പ്രവൃത്തികള്‍ നടത്താന്‍ കഴിയുകയുള്ളൂ. ഇതനുസരിച്ചുള്ള അനുമതികള്‍ ലഭിക്കുന്നതിനുള്ള കാലതാമസം കൊണ്ട് കൂടിയാണ് പദ്ധതി നിര്‍വഹണത്തില്‍ വിചാരിച്ചവേഗം കൈവരിക്കാനാകാഞ്ഞത്.












