ശബരിമല വിഷയത്തില്‍ മൂന്നാം ദിവസവും നിയമസഭ പ്രക്ഷുബ്ധമായി.
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മൂന്നാം ദിവസവും നിയമസഭ പ്രക്ഷുബ്ധമായി. സഭ നടപടികളിലേക്ക് കടന്നപ്പോള്‍ തന്നെ ചോദ്യോത്തര വേള നിര്‍ത്തിവച്ച് ശബരിമല വിഷയം ചര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ചോദ്യോത്തരവേളയില്‍ പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ മുദ്രാവാക്യം വിളിക്കുകയാണ്. പ്ലക്കാര്‍ഡും ബാനറുകളുമായി അംഗങ്ങൾ നടുത്തളത്തിലിറങ്ങി. പ്രതിഷേധത്തെ തുടര്‍ന്ന് സ്പീക്കര്‍ ചോദ്യോത്തര വേള റദ്ദാക്കി. ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ വായിക്കാതെ മന്ത്രിമാര്‍ മേശപ്പുറത്ത് വച്ചു.
തുടര്‍ച്ചയായി ചോദ്യോത്തരവേള തടസപ്പെടുത്തിയാല്‍ ചെയറിന് തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് സ്പീക്കര്‍ മുന്നറിയിപ്പ് നല്കി. ഇന്നലെ തന്നെ ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചോദ്യോത്തരവേള തടസപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് സ്പീക്കര്‍ ആവര്‍ത്തിച്ചു.
ശബരിമല വിഷയത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് പ്രമേയത്തിന് അനുമതി തേടിയിരിക്കുന്നത്. ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം ആരോപിച്ചു.
പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കറുടെ ഡയസിന് മുന്നിൽ നിന്ന് മുദ്രാവാക്യം വിളിക്കുകയാണ്. സ്പീക്കറുമായി പ്രതിപക്ഷ എംഎല്‍എമാര്‍ വാഗ്വാദങ്ങള്‍ നടന്നു. ബഹളത്തിനിടെ കടകംപള്ളി സുരേന്ദ്രന് ശബരിമല യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്കി. മറുപടി നല്കാന് സാധിക്കില്ലെന്നും മറുപടി മേശപ്പുറത്ത് വയ്ക്കാനും കടകംപള്ളി സുരേന്ദ്രനോട് സ്പീക്കര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ചോദ്യോത്തര വേള റദ്ദാക്കി നിയമസഭ മറ്റു നടപടികളിലേക്ക് കടന്നത്.












