പാരീസ് ഭീകരാക്രമണം: മലയാളിയെ ചോദ്യം ചെയ്യാൻ ഫ്രഞ്ച് പോലീസെത്തി
കൊച്ചി: പാരീസ് ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മലയാളിയെ ചോദ്യം ചെയ്യാൻ ഫ്രഞ്ച് പോലീസ് സംഘം കേരളത്തിൽ. വിയ്യൂര്‍ സെൻട്രൽ ജയിലിൽ കഴിയുന്ന സുബ്ഹാനി ഹാജ മൊയ്തീനെ ബുധനാഴ്ച സംഘം ചോദ്യം ചെയ്യും. പാരീസ് ഭീകരാക്രണത്തിൽ പിടിയിലായ സലാഹ് അബ്ദുസലാമിനൊപ്പം സുബ്ഹാനി ആയുധപപരിശീനം നടത്തിയതായി എൻഐഎ കണ്ടെത്തിയിരുന്നു.
എൻഐയയുടെ സഹായത്തോടെയാണ് ഫ്രഞ്ച് പോലീസ് സംഘം സുബ്ഹാനിയെ ചോദ്യം ചെയ്യുന്നത്. 2015ൽ നടന്ന പാരിസ് ഭീകരാക്രമണത്തിൽ 130 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഇതാദ്യമായാണ് വിദേശരാജ്യത്ത് നടന്ന ഒരു ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് യൂറോപ്യൻ അന്വേഷണസംഘം ഇന്ത്യയിലെത്തി ഒരാളെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിനായി ഫ്രഞ്ച് സംഘം മൂന്ന് ദിവസം ഇന്ത്യയിൽ തങ്ങും. ഇന്ത്യയിലെ ഫ്രഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരും അന്വേഷണസംഘത്തെ അനുഗമിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചോദ്യം ചെയ്യൽ വെള്ളിയാഴ്ച വരെ തുടര്‍ന്നേക്കും.
കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഭീകരാക്രമണം നടത്താൻ കണ്ണൂരിൽ രഹസ്യ യോഗം ചേര്‍ന്നെന്ന കേസിൽ അറസ്റ്റിലായ സുബ്ഹാനി നിലവിൽ വിചാരണ തടവിലാണ്. അബ്ദുള്‍ സലാമിന് പുറമെ അബ്ദുള്‍ ഹമീദ്, മുഹമ്മദ് ഉസ്മാൻ എന്നിവര്‍ക്കൊപ്പവും സുബ്ഹാനി ആയുധപരിശീനം നേടിയിട്ടുണ്ടെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്.












