അശാസ്ത്രീയമായ പാറപൊട്ടിക്കൽ ;നെടുമങ്ങാട് ഇരിഞ്ചയം സ്വദേശിയുടെ വീട് ഭാഗികമായി തകർന്നു
നെടുമങ്ങാട് ഇരിഞ്ചയത്ത് മണ്ണിടിഞ്ഞ് വീണ് വീട് തകര്‍ന്നു. ഇരിഞ്ചയം മീന്‍മൂട് വാസുദേവന്റെ വീടാണ് തകര്‍ന്നത്. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ മണ്ണിടിഞ്ഞ് വീടിന്റെ പിറക് വശത്ത് വീഴുകയായിരുന്നു. ആനാട് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന അശാസ്ത്രീയമായ പാറഖനനമാണ് മണ്ണിടിച്ചിലിന് കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇലക്ട്രിക് ഹോള്‍ ഉപയോഗിച്ചുള്ള പാറഖനനം ഇടിഞ്ഞുവീണ വീടിന് നേരത്തെ തന്നെ വിള്ളലുകള്‍ ഏല്പിച്ചിരുന്നു. പ്രദേശത്തെ മറ്റ് വീടുകളിലും ഇത്തരത്തില്‍ വിള്ളലുകള്‍ ഉണ്ടായിട്ടുണ്ട്, മണ്ണിടിച്ചിലും ഇവിടെ പതിവാണ്. വീട് മാറാനുള്ള സൗകര്യമില്ലാത്തതിനാലാണ് അവിടെ തന്നെ താമസിച്ചു വന്നിരുന്നതെന്ന് ഗ്രഹനാഥന്‍ വാസുദേവന്‍ പറഞ്ഞു. വാസുദേവനും ഭാര്യയും രണ്ട് മക്കളും അച്ഛനും അടങ്ങുന്ന കുടുംബമായിരുന്നു ഇവിടെ താമസിച്ചു വന്നിരുന്നത്. ആനാട് പഞ്ചായത്തില്‍ ഇത്തരത്തില്‍ നിരവധി ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്. അശാസ്ത്രീയമായ പാറഖനനം മൂലം ഇത്തരത്തില്‍ പഞ്ചായത്തിലെ വീടുകളും അപകടാവസ്ഥയിലാണ്. മഴ തുടരുകയാണെങ്കില്‍ അപകടങ്ങള്‍ പ്രദേശത്ത് അപകടങ്ങള്‍ വര്‍ദ്ധിച്ചേക്കും.













