തിരുവനന്തപുരത്ത് വീട്ടമ്മയുടെ കഴുത്തിൽ കമ്പ് കുത്തി കയറ്റി കൊലപ്പെടുത്താൻ ശ്രമം; രണ്ട് പേർ കസ്റ്റഡിയിൽ
തിരുവനന്തപുരം: നെയ്യാറ്റിൻകര അതിയന്നൂരിൽ വീട്ടമ്മയുടെ കഴുത്തിൽ കമ്പ് കുത്തി കയറ്റി കൊലപ്പെടുത്താൻ ശ്രമം. മരുതംകോട് സ്വദേശി വിജയകുമാരി (50) യെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ച വിജയകുമാരിയെ വെന്റിലേറ്ററിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ പോലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായാണ് സൂചന. വിജയകുമാരിയുടെ അയൽവാസികളായ അനീഷ്, നിഖിൽ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.ഇന്നലെ വൈകിട്ട് അതിർത്തി തർക്കത്തെ തുടർന്ന് വിജയകുമാരിയും പ്രതികളും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നതായും തുടർന്നുള്ള പ്രകോപനമാണ് ആക്രമണത്തിൽ കലാശിച്ചതെന്നുമാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. വർഷങ്ങൾക്കു മുമ്പ് ഭർത്താവ് മരിച്ചുപോയ വിജയകുമാരി മകളോടൊപ്പമാണ് താമസം. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് വിജയകുമാരിയെ കഴുത്തിൽ കമ്പ് കുത്തി കയറ്റി കൊലപ്പെടുത്താൻ ശ്രമിച്ചത്.












