പലസ്തീൻ ജനതയ്ക്കൊപ്പം’; ഹമാസ് പരാമർശത്തിൽ വിശദീകരണവുമായി ശശി തരൂര്‍
കോഴിക്കോട്: ഹമാസ് ഭീകരവാദികളെന്ന് വിശേഷിപ്പിച്ച പ്രസംഗം പ്രതിഷേധത്തിന് വഴിവെച്ചതിന് പിന്നാലെ വിശദീകരണവുമായി ശശി തരൂർ എം പി. ഇസ്രായേൽ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ലെന്നും താൻ പലസ്തീൻ ജനതക്കൊപ്പമാണെന്നും തരൂർ പറഞ്ഞു. ”അപ്പോഴും ഇപ്പോഴും പലസ്തീൻ ജനതയ്ക്കൊപ്പമാണ്. ഇസ്രായേൽ അനുകൂല പ്രസംഗമാണ് താൻ നടത്തിയതെന്ന് കേട്ട ആരും വിശ്വസിക്കില്ല. പ്രസംഗത്തിലെ ഒരു വാചകം അടർത്തി മാറ്റി ആരോപണം ഉന്നയിക്കുന്നതിനെ കുറിച്ച് ഒന്നും പറയാനില്ല”- ശശി തരൂർ വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ മനുഷ്യാവകാശ റാലിയിൽ മുഖ്യപ്രഭാഷണം നടത്തവെയാണ് പ്രതിഷേധത്തിന് വഴിവെച്ച പരാമർശം ശശി തരൂർ നടത്തിയത്. ഹമാസ് ഭീകരവാദികൾ ഇസ്രായേലിൽ ആക്രമണം നടത്തിയെന്നായിരുന്നു തരൂരിന്റെ പരാമർശം. അതേസമയം, തരൂരിന് ശേഷം റാലിയിൽ പ്രസംഗിച്ച മുസ്ലിം ലീഗ് നേതാക്കളായ അബ്ദുസമദ് സമദാനി എം പിയും എം കെ മുനീർ എംഎൽഎയും പരാമർശം തിരുത്തി. അധിനിവേശത്തിനെതിരായ സ്വാതന്ത്ര്യസമരമാണ് പലസ്തീനികൾ നടത്തുന്നതെന്ന് അബ്ദുസമദ് സമദാനി ചൂണ്ടിക്കാട്ടി. പ്രതിരോധം ഭീകരവാദമല്ലെന്ന് എം കെ മുനീറും പറഞ്ഞു.