റേഷൻ വിതരണ അഴിമതിക്കേസിൽ പശ്ചിമ ബംഗാൾ മന്ത്രി ജ്യോതിപ്രിയ മല്ലിക്കിനെ അറസ്റ്റ് ചെയ്ത് ഇ ഡി;
പശ്ചിമ ബംഗാൾ വനം മന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ ജ്യോതിപ്രിയ മല്ലിക്കിനെ എന്ർഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്തു. മല്ലികിന്റെ വസതിയിൽ നടത്തിയ റെയ്‌ഡുകൾക്ക് പിന്നാലെയാണ് അറസ്റ്റ്.
ഭക്ഷ്യമന്ത്രിയായിരിക്കെ റേഷൻ വിതരണത്തിൽ അഴിമതി നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ നടപടി. അതേസമയം താൻ ഗൂഢാലോചനയ്ക്ക് ഇരയായതാണെന്ന് മല്ലിക് പ്രതികരിച്ചു.
വെള്ളിയാഴ്ച പുലർച്ചെ 3.23 ഓടെയാണ് മല്ലികിനെ കൊൽക്കത്ത സാൾട്ട് ലേക്കിലെ വസതിയിൽനിന്ന് ഇഡി കസ്റ്റഡയിലെടുക്കുന്നത്. 20 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ‘താൻ ഗൂഢാലോചനയുടെ ഇരയാണെന്ന് മാത്രമാണ് പറയാനുള്ളത്’ കസ്റ്റഡിയിലെടുക്കുന്നതിനിടെ മല്ലിക് പറഞ്ഞു.
മന്ത്രിയുടേതെന്ന് കരുതുന്ന സാൾട്ട് ലേക്കിലെ രണ്ടു ഫ്ലാറ്റുകളിലും നോർത്ത് 24 പർഗാനസിലെ അദ്ദേഹത്തിന്റെ പേഴ്‌സണൽ അസിസ്റ്റന്റിന്റെ വസതിയിലും ഉൾപ്പെടെ എട്ടിടങ്ങളിലാണ് കഴിഞ്ഞ ദിവസം രാവിലെ ആറരയോെട ഇഡി പരിശോധന നടത്തിയത്. അടുത്തിടെ ഇതേ കേസിൽ അറസ്റ്റിലായ വ്യവസായി ബാകിബുർ റഹ്മാനുമായുള്ള മല്ലികിന്റെ ബന്ധമാണ് ഇ ഡി പ്രധാനമായും അന്വേഷിക്കുന്നത്.