ആന്ധ്രയിൽ പാസഞ്ചർ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം പതിമൂന്നായി, 51 പേര്‍ക്ക് പരുക്ക്
ആന്ധ്രാപ്രദേശിൽ പാസഞ്ചർ ട്രെയിനുകൾ ഇടിച്ചുണ്ടായ അപകടത്തിൽ മരണം പതിമൂന്നായി. കഴിഞ്ഞ ദിവസം രാത്രി നടന്ന അപകടത്തിൽ 51 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ പാസഞ്ചർ ട്രെയിനിന്റെ നാല് ബോഗികളാണ് പാളം തെറ്റിയത്. വിശാഖപട്ടണം- റായഗഡ പാസഞ്ചർ ട്രെയിനും വിശാഖപട്ടണം- പലാസ പാസഞ്ചർ ട്രെയിനും കൂട്ടിയിടിച്ച് വൈകിട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. വിശാഖപട്ടണത്തുനിന്ന് 36 കിലോമീറ്റർ അകലെയായിരുന്നു സംഭവം.രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ദേശീയയ ദുരന്ത നിവാരണ സേനയുടെ ഒരു വിഭാഗം കൂടി അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. വിജയനഗര- വിശാഖപട്ടണം പാതയിൽ സിഗ്നൽ തകരാർ മൂലം നിർത്തിയിട്ടിരുന്ന വിശാഖപട്ടണം- പലാസ ട്രെയിനിലേക്ക് വിശാഖപട്ടണം-റായഗഡ പാസഞ്ചർ ട്രെയിൻ വന്നിടിക്കുകയായിരുന്നു. റെഡ് സിഗ്‌നൽ ശ്രദ്ധിക്കാതെ പോയയാണ് അപകടകാരണമെന്ന് മുതിർന്ന റെയിൽവേ ഉദ്യോസ്ഥൻ പറഞ്ഞു.












