ഗാസയ്ക്ക് മുകളിലൂടെ ഡ്രോണ്‍ പറത്തി യു .എസ് .
ഹമാസിന്റെ തടങ്കലിൽ ഉള്ളവരെ തേടി ഗാസയ്ക്ക് മുകളിലൂടെ നിരീക്ഷണ ഡ്രോണുകള്‍ പറത്തി അമേരിക്ക. ഒക്ടോബര്‍ 7 ന് ഇസ്രായേലിനെ ആക്രമിച്ച് ഹമാസ് ബന്ദികളാക്കിയവരെ തേടിയാണ് പരിശോധന. 200ല്‍ അധികം വരുന്ന ബന്ദികളില്‍ പത്തോളം പേര്‍ തങ്ങളുടെ പൗരന്മാരാണെന്നാണ് അമേരിക്കയുടെ വാദം. ഇവരെയെല്ലാം ഹമാസിന്റെ വിപുലമായ തുരങ്ക ശൃംഖലയില്‍ തടവിലാക്കിയിരിക്കുകയാണ്.
ബന്ദികളെ കണ്ടെത്താനുള്ള ശ്രമങ്ങളെ സഹായിക്കുന്നതിനായാണ് ഗാസയ്ക്ക് മുകളിലൂടെ രഹസ്യാന്വേഷണ ഡ്രോണുകള്‍ പറത്തുന്നതെന്ന് രണ്ട് യുഎസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഒരാഴ്ചയിലേറെയായി ഡ്രോണ്‍ വിമാനങ്ങള്‍ പറത്തുന്നുണ്ടെന്നാണ് അവകാശവാദം. ഇതിനിടെ ഹമാസിനെതിരായ ആക്രമണത്തില്‍ ഇസ്രായേല്‍ സൈന്യം ഗാസ മുനമ്പിലെ പ്രധാന നഗരം വളഞ്ഞു. ഗാസയുടെ വടക്ക് ഭാഗത്തുള്ള നഗരം ഇസ്രായേലിന്റെ ആക്രമണത്തിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ്. അതിനാല്‍ സാധാരണക്കാര്‍ തെക്കന്‍ ഗാസയിലേക്ക് മാറണമെന്ന നിര്‍ദ്ദേശം ഇസ്രായേല്‍ നല്‍കിയിരുന്നു. ഒക്ടോബര്‍ 7 ന് ഹമാസ് ഇസ്രായേലിലേക്ക് നടത്തിയ അപ്രതീക്ഷിത ആക്രമണം 1400ലേറെ ജീവനുകളെടുത്തിരുന്നു. രാജ്യത്തിന്റെ 75 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും രക്ഷരൂക്ഷിതമായ ദിനമായിരുന്നു അത്. പിന്നാലെ ഗാസയിലേക്ക് ഇസ്രായേല്‍ നടത്തിയ തിരിച്ചടിയില്‍ 9,061 പേരിലേറെ കൊല്ലപ്പെട്ടു. ഇതിനിടെ ഗാസ മുനമ്പിലെ ആശുപത്രികള്‍ നിര്‍ബന്ധിതമായി ഒഴിപ്പിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന രംഗത്തെത്തി. നീക്കം നൂറുകണക്കിന് രോഗികളുടെ ജീവന്‍ അപകടത്തിലാക്കുമെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ഗാസയില്‍ അരങ്ങേറുന്ന ഭീകരത വിവരിക്കാന്‍ ഞങ്ങള്‍ക്ക് വാക്കുകള്‍ ഇല്ല. ഇസ്രായേലി ബന്ദികളെ ഹമാസ് മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












