SRO ചെയർമാനാകുന്നത് തടയാൻ കെ. ശിവൻ ശ്രമിച്ചു’; മുൻ ചെയർമാനെതിരെ വെളിപ്പെടുത്തലുമായി എസ്. സോമനാഥ്
തിരുവനന്തപുരം: താൻ ഐഎസ്ആർഒ ചെയർമാനാകുന്നത് തടയാൻ മുൻ ചെയർമാൻ കെ ശിവൻ ശ്രമിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി എസ് സോമനാഥ്. ‘നിലാവു കുടിച്ച സിംഹങ്ങൾ’ എന്ന ആത്മകഥയിലാണ് വെളിപ്പെടുത്തൽ. മതിയായ പരീക്ഷണങ്ങളും അവലോകനവും നടത്താതെ ധൃതിയിൽ നടത്തിയ വിക്ഷേപണമാണ് ചന്ദ്രയാൻ 2 ദൗത്യത്തിന്റെ പരാജയത്തിന് കാരണമെന്നും ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പുസ്തകത്തിൽ പറയുന്നു. ചന്ദ്രയാൻ 3 വിജയിച്ചപ്പോൾ പ്രധാനമന്ത്രി നേരിട്ടെത്തി അഭിനന്ദിച്ചതാണ് ഏറ്റവും വലിയ സംതൃപ്തിയെന്നും സോമനാഥ് എഴുതുന്നു. 2018 ൽ എ എസ് കിരൺ കുമാർ ചെയർമാൻ സ്ഥാനത്തുനിന്ന് മാറിയ സമയം. അടുത്ത ചെയർമാനാകേണ്ടവരുടെ പട്ടികയിൽ 60 വയസ് കഴിഞ്ഞ് എക്സ്റ്റൻഷനിൽ തുടരുകയായിരുന്ന ശിവന്റെ പേരിനൊപ്പം തന്റെ പേരും വന്നു. ചെയർമാൻ ആകുമെന്ന് അന്നു പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ശിവനാണ് നറുക്കുവീണത്. ചെയർമാനായ ശേഷവും ശിവൻ വിഎസ്എസ്സി ഡയറക്ടർ സ്ഥാനം കൈവശം വച്ചു. തനിക്ക് ന്യായമായി കിട്ടേണ്ട ആ തസ്തികയ്ക്കായി നേരിട്ട് കണ്ട് ചോദിച്ചപ്പോൾ ശിവൻ ഉത്തരം നൽകാതെ ഒഴിഞ്ഞു മാറി. ഒടുവിൽ വിഎസ്എസ്സി മുൻ ഡയറക്ടർ ഡോ. ബി എൻ സുരേഷ് ഇടപെട്ടതോടെയാണ് 6 മാസത്തിനുശേഷം തനിക്ക് വിഎസ്എസ്സി ഡയറക്ടറായി നിയമനം ലഭിച്ചതെന്ന് സോമനാഥ് ആത്മകഥയിൽ പറയുന്നു.












