‘മന്ത്രി ആര്‍ ബിന്ദു തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നിര്‍ദ്ദേശം നല്‍കി’; ഡിജിപിക്ക് പരാതി നൽകി കെ എസ് യു
കേരളവര്‍മ്മ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് വിവാദത്തിന് പിന്നാലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരെ പരാതി നല്‍കി കെഎസ്‌യു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ മന്ത്രി ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് നിര്‍ദ്ദേശം നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം. മന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് സംസ്ഥാന പൊലീസ് മേധാവിക്ക് കെ എസ് യു പരാതി നല്‍കിയത്.
ഇലക്ഷന്‍ സീറ്റ് അട്ടിമറിക്കുന്നതിനായി റിട്ടേണിങ് ഓഫീസര്‍ ഉള്‍പ്പടെ നാല് പേര്‍ ടാബുലേഷന്‍ ഷീറ്റ് കൃത്രിമമായി ഉണ്ടാക്കിയെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയര്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. വിഷയത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ഇതോടൊപ്പം പൊലീസുകാര്‍ക്കെതിരെയും കെ എസ് യു പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കെ എസ് യു മാര്‍ച്ചിന് നേരെ ഉണ്ടായ പൊലീസ് അതിക്രമത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് കെ എസ് യു പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെ ലാത്തി വീശി. പൊലീസ് നടപടിയില്‍ വനിതാ പ്രവര്‍ത്തകര്‍ അടക്കം നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.












