വയനാട്ടിൽ തണ്ടർബോൾട്ടും മാവോയിസ്റ്റ് സംഘവും തമ്മിൽ വെടിവയ്പ്; രണ്ട് പേര്‍ കസ്റ്റഡിയില്‍
വയനാട്ടിൽ മാവോയിസ്റ്റുകളും പോലീസും തമ്മില്‍ വീണ്ടും ഏറ്റുമുട്ടലുണ്ടായതായി റിപ്പോര്‍ട്ട്. തലപ്പുഴ പേരിയ മേഖലയിൽ നടന്ന വെടിവയ്പിന് പിന്നാലെ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായും വിവരം. കോഴിക്കോട് – വയനാട് അതിർത്തി വനമേഖലയായ പേര്യ ചപ്പാരം കോളനിയിലായിരുന്നു ഏറ്റുമുട്ടലെന്നാണ് വിവരം. കബനീദളത്തിൽ ഉൾപ്പെട്ട വയനാട് സ്വദേശികളായ ചന്ദ്രു, ഉണ്ണിമായ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് അറിയുന്നത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് വെടിവെയ്പുണ്ടായതെന്നായിരുന്നു റിപ്പോർട്ട്. മൂന്ന് സ്ത്രീകളും ഒരു പുരുഷനും അടങ്ങിയ സംഘം പേര്യ ചപ്പാരം കോളനിയിലെ താമസക്കാരനായ അനീഷിന്റെ വീട്ടിലെത്തി ഭക്ഷണവും മറ്റും ശേഖരിക്കുന്നതിനിടെ ആയിരുന്നു ഏറ്റുമുട്ടല്‍. അര മണിക്കൂറോളം പോലീസും മാവോയിസ്റ്റുകളും തമ്മിൽ വെടിവെയ്പ് തുടർന്നതായാണ് വിവരം. ഏറ്റുമുട്ടലിൽ രണ്ട് എകെ 47 തോക്കുകളും ഒരു എസ്എൽആറും പോലീസ് പിടിച്ചെത്തിട്ടുണ്ട്.












