ദുരിതാശ്വാസനിധി വകമാറ്റി ചെലവഴിച്ച കേസിൽ ലോകായുക്ത വിധി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിർണായകം
സംസ്ഥാന സർക്കാരിന്റെ ദുരിതാശ്വാസനിധി വകമാറ്റി ചെലവഴിച്ചെന്ന കേസിൽ ലോകായുക്ത കോടതി ഇന്ന് വിധി പ്രസ്താവിക്കും. മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം എൽഡിഎഫ് സർക്കാരിലെ 18 മന്ത്രിമാരും പ്രതിസ്ഥാനത്തുള്ള കേസിന്റെ വിധി സംസ്ഥാന സർക്കാരിനെ സംബന്ധിച്ചെടുത്തോളം ഏറെ നിർണായകമാണ്. ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് കൂടി ഉൾപ്പെട്ട മൂന്നംഗ ബെഞ്ചാണ് വിധി പറയുക. ലോകായുക്തയുടെ രണ്ടംഗ ബെഞ്ച് കേസ് പരിഗണിച്ചപ്പോൾ ഭിന്നാഭിപ്രായമുണ്ടായതിനെ തുടർന്നാണ് കേസ് ഫുള്‍ ബെഞ്ചിന് വിട്ടത്. കേസില്‍ ഒരു വര്‍ഷം മുന്‍പ് വാദം പൂര്‍ത്തിയായിരുന്നു. വിധി വൈകുന്ന സാഹചര്യം ചൂണ്ടിക്കാട്ടി ഹര്‍ജിക്കാരനും കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗവുമായ ആര് എസ് ശിവകുമാര്‍ ഹൈക്കോടതിയെ സമീപിച്ചതിന് ശേഷമാണ് നടപടികള്‍ക്ക് വേഗം കൂടിയത്.












