ഇരട്ടപ്പേരിൽ തുടങ്ങി അടിയിൽ അവസാനിച്ചു, നെടുമങ്ങാട് ഹയർസെക്കൻഡറി സ്കൂളിലെ 10, പ്ലസ് ടു വിദ്യാർത്ഥിനികൾ ; യുദ്ധ ഭൂമിയായി ബസ് സ്റ്റാൻഡ്
തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയായ നെടുമങ്ങാട്ട് കെഎസ്ആർടിസി ബസ്റ്റാൻഡ് കഴിഞ്ഞദിവസം ഒരു യുദ്ധക്കളമായി മാറി. യുദ്ധത്തിൽ ഏറ്റുമുട്ടിയത് സ്കൂൾ വിദ്യാർത്ഥിനികളായിരുന്നു എന്ന് മാത്രം. കഴിഞ്ഞദിവസം വൈകുന്നേരം നാലുമണിയോടെയാണ് നെടുമങ്ങാട് ബസ്റ്റാൻഡിൽ സ്കൂൾ വിദ്യാർത്ഥിനികൾ തമ്മിൽ ഏറ്റുമുട്ടിയത്. നെടുമങ്ങാട് തന്നെയുള്ള രണ്ട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളാണ് ഏറ്റുമുട്ടിയതെന്നാണ് വിവരങ്ങൾ. പത്താം ക്ലാസുകാരിയും ഹയർസെക്കൻഡറി വിദ്യാർത്ഥിനിയും തമ്മിലുള്ള ഇരട്ടപ്പേര് വിളിയാണ് ഒടുവിൽ വലിയ അടിയിൽ കലാശിച്ചത്. എസ്എസ്എൽസി വിദ്യാർത്ഥിനിയും ഹയർസെക്കൻഡറി വിദ്യാർഥിനിയും തമ്മിലുള്ള പ്രശ്നത്തിൽ പക്ഷം പിടിക്കാൻ ഇരുവരുടെയും കൂട്ടുകാരികൾ കൂടിയെത്തിയതോടെ നെടുമങ്ങാട് കെഎസ്ആർടിസി ബസ്റ്റാൻഡ് അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായി മാറുകയായിരുന്നു. ഏകദേശം 20 മിനിറ്റോളം ഇരു വിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ തുടർന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഒടുവിൽ യാത്രക്കാർ ആരോ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തുകയും പ്രശ്നത്തിൽ ഇടപെടുകയുമായിരുന്നു. അതിനുശേഷം മാത്രമാണ് പെൺകുട്ടികളുടെ തമ്മിലടി അവസാനിച്ചത്.












